Saturday, October 23, 2010

പ്രേമം..... ഭ്രാന്തം

പ്രേമമാണ് ഒരുവനെ കവിയാക്കുന്നത്
 ഭ്രാന്തനും
മറ്റു പലപ്പോഴും ഭ്രാന്തനായ കവിയും
 എന്നെ പോലെ ......

Friday, October 22, 2010

അയ്യപ്പന്‍... നഷ്ടപ്രണയവും,മദ്യവും പകുത്തെടുത്ത ജീവിതം

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട് 
എന്‍റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും 
ജിജ്ഞാസയുടെ ദിവസങ്ങളില്‍ 
പ്രേമത്തിന്റെ ആദ്യ തത്വം പറഞ്ഞവളുടെ ഉപഹാരം
മണ്ണു മൂടുന്നതിനുമുമ്പ് ഹൃദയത്തില്‍ നിന്നും ആ പൂ പറിക്കണം
ദളങ്ങള്‍ കൊണ്ട് മുഖം മൂടണം
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദളം
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം 
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം
മരണത്തിനു തൊട്ടു മുമ്പുള്ള നിമിഷം ഈ സത്യം പറയാന്‍ സമയമില്ലായിരുന്നു
ഒഴിച്ചു തന്ന തണുത്ത വെള്ളത്തിലൂടെ അത് മൃതിയിലേക്കു ഒലിച്ചു പോകണം
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകും
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകും
ഇനി എന്‍റെ ചങ്ങാതികള്‍ മരിച്ചവരാണ്‌ 
ശ്രീ അയ്യപ്പന്‍റെ ഒരു കവിത 

അയ്യപ്പന്‍... നഷ്ടപ്രണയവും,മദ്യവും പകുത്തെടുത്ത
 ഒരു ജീവിതം..... 
മറ്റുള്ളവര്‍ ഭ്രാന്തനെന്നു വിളിയ്ക്കാതിരിക്കാന്‍ 
മദ്യത്തിന്റെ മൂടുപടമണിഞ്ഞും
അതു മാറ്റാതെയതിന്‍  സുതാര്യതയില്‍ 
ലോകത്തെയറിഞ്ഞും ..
മരണത്തെ ദിവസവും വരുന്ന ഒരു പാല്‍ക്കാരനെ പോലെയോ പത്രക്കാരനെ പോലെയോ 
കാത്തു നിന്നു , ജീവിതത്തിന്റെ ബലിച്ചോറും വെച്ച് 
മരണമെന്ന കാക്കയെ എന്നും കൈകൊട്ടി ക്ഷണിച്ചു കൊണ്ട്  ജീവിച്ച ഒരാള്‍ ....
അതായിരുന്നില്ലേ നമ്മെ പിരിഞ്ഞ ഈ  അയ്യപ്പന്‍?





Wednesday, October 13, 2010

പാഴ്ശ്രമം

വേര്‍പിരിയും നേരം നീ എന്നോട് പറഞ്ഞതെന്താണ്?
മറക്കാന്‍ ശ്രമിക്കണമെന്ന്?
നിന്നെ മറക്കാന്‍ ശ്രമിക്കുന്ന ഓരോ നിമിഷവും 
നിന്നെ ഓര്‍മിക്കലാണെന്ന് നീ തിരിച്ചറിയുന്നില്ലേ?